Friday 24 November 2017

സുന്ദരിയായ ഒരു പെണ്ണ് അടുത്തു കിടക്കുമ്പോൾ കൈ വെക്കാതിരിക്കാൻ ഞാൻ മാലാഖയൊന്നുമല്ലല്ലോ..............


നിങ്ങൾ ആരെയെങ്കിലും ആത്മാർത്ഥമായി പ്രണയിച്ചിരുന്നു എങ്കിൽ ഈ കഥ മുഴുവൻ വായിക്കണം.വായിക്കാതെ പോയാൽ നിങ്ങൾക്ക് അതൊരു നഷ്ടം തന്നെയാണ്. കാരണം രക്തത്തിന്റെ ഗന്ധമുള്ള ഒരു പ്രണയ കഥയാണിത്.

ഡോക്റ്റർ എനിക്ക് മരിക്കണം!

തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനെ ഡോക്റ്റർ കൗതുകത്തോടെ നോക്കി ഒന്നു പുഞ്ചിരിച്ചു.നീ നിന്റെ നാടിനു വേണ്ടിയാണ് മരിക്കുന്നതെങ്കിൽ നീ വീരമൃത്യു അടയും,നീ വിശ്വസിക്കുന്ന മതത്തിനു വേണ്ടിയാണ് നീ മരിക്കുന്നതെങ്കിൽ നിന്നെ ശഹീദ് എന്നു വിളിക്കും,നിന്റെ പാർട്ടിക്ക് വേണ്ടിയാണ് നീ മരിക്കുന്നത് എങ്കിൽ നിന്നെ രക്തസാക്ഷി എന്ന് വിളിക്കും,പക്ഷെ കേവലം ഒരു പെണ്ണിന് വേണ്ടി നീ മരിച്ചാൽ നിന്നെ ഈ ലോകം വിളിക്കുന്നത് പമ്പര വിഡ്ഢി എന്നായിരിക്കും.

“കേവലം ഒരു പെണ്ണ് .. ഡോക്ടർ എത്ര നിസ്സാരമായിട്ടാണ് പറഞ്ഞത്. അവളെ ഞാനെത്ര മാത്രം സ്നേഹിച്ചിരുന്നെന്നു അറിയാമോ നിങ്ങൾക്ക്?'””മറക്കണം ..എത്ര സ്നേഹം കൊടുത്തവളായാലും കൈവിട്ടുപോയാൽ മറന്നു കളയണം””അങ്ങനെ മറക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാനൊരിക്കലും സൈക്കാട്രിസ്റ്റ് ആയ താങ്കളുടെ സഹായം തേടില്ലായിരുന്നു.പണ്ട് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ പരീക്ഷ ഏഴുതുന്ന സമയത്തു ഉത്തരങ്ങൾ മറന്നു പോയപ്പോൾ മറവി ഒരു ശാപമാണെന്നു ഞാൻ കരുതി.പക്ഷെ ഇന്ന് ഞാൻ മനസ്സിലാക്കുന്നു,ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് മറവിയെന്നു. പക്ഷെ ആ അനുഗ്രഹം ലഭിക്കാതെ പോയ ഹതഭാഗ്യനാണ് ഡോക്റ്റർ ഞാൻ”

“കള്ളും കഞ്ചാവും ഉപയോഗിച്ചു ലഹരിയുടെ വഴിയേ നടന്നു നോക്കി,ആരാധനകളും പ്രാർത്ഥനകളുമായി ആത്മീയതയുടെ വഴിയേ നടന്നു പക്ഷെ കഴിയുന്നില്ല ഡോക്റ്റർ അവളെ മറക്കാൻ..എനിക്ക് മരിക്കണം!!

പ്രണയ നൈരാശ്യം വന്നവരൊക്കെ മരിക്കാൻ നിൽക്കുകയാണെങ്കിൽ ഈ ഭൂമിയിൽ ഒരാളും ജീവനോടെ ഉണ്ടാവില്ല,കാരണം ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരോ പ്രണയം തകരാത്തവരോ ആയിട്ട് ആരുമുണ്ടാവില്ല.എന്നിട്ടും അവരൊക്കെ സന്തോഷത്തോടെ ജീവിക്കുന്നില്ലേ.. then why not you?”

“പ്രണയം തുടങ്ങുന്നത് കണ്ണുകളിലൂടെയാണ് ഡോക്റ്റർ,ഭൂരിഭാഗം പേരും കണ്ണുകളിലൂടെ തന്നെ പ്രണയിക്കുന്നു.പക്ഷെ എന്നെപ്പോലെ ചിലർ ഹൃദയം കൊണ്ട് പ്രണയിക്കുന്നു.ഒരാളുടെ ശരീരത്തിൽ നിന്നും ഹൃദയം മുറിച്ചു മാറ്റിയാൽ അയാൾക്ക്‌ ജീവനോടെയിരിക്കാൻ കഴിയില്ലല്ലോ ഡോക്റ്ററെ ..അതു പോലെയാണ് ഇപ്പോൾ എന്റെ അവസ്ഥ,അവൾ പോയത് എന്റെ ഹൃദയം കൊണ്ടാണ്..എനിക്കെങ്ങനെ ജീവിക്കാൻ കഴിയും.

“ഹഹഹ “ഡോക്റ്റർ ഉറക്കെ ചിരിച്ചു.”എന്നിട്ടു ഞാൻ സ്റ്റെതസ്കോപ് വച്ചു നോക്കിയപ്പോൾ നിന്റെ ഹൃദയം അവിടെ തന്നെ ഉണ്ടല്ലോ”

“അതേ ഡോക്റ്റർ പ്രണയിച്ചവന്റെ വേദന അവനു മാത്രമേ മനസ്സിലാവൂ.മറ്റുള്ളവർക്ക് അതു തമാശയാവും.പത്തു മാസം ഉദരത്തിൽ ചുമന്നു പേറ്റു നോവറിഞ്ഞു നമ്മെ പ്രസവിക്കുന്ന ഉമ്മ,28 വർഷത്തോളം നമ്മെ പൊന്നു പോലെ വളർത്തി വലുതാക്കിയ ഉപ്പ,കൂടെ നിന്നാൽ ചങ്ക് പറിച്ചു തരുന്ന ചങ്ങായിമാർ ഇവർ പിണങ്ങി എന്നും പറഞ്ഞു ആത്മഹത്യ ചെയ്ത ആരെങ്കിലും ഉണ്ടോ ഇവിടെ,മറിച്ചു സ്നേഹിച്ച പെണ്ണ് കൈവിട്ടു പോയതിന്റെ പേരിൽ കഴുത്തിൽ കയറിയിട്ടും,ട്രെയിനിന് തല വച്ചും,വിഷം കുടിച്ചും മരിച്ച ആയിരം പേരെ എനിക്ക് കാണിച്ചു തരാൻ കഴിയും,അവരൊന്നും പ്രാന്തന്മാരായിരുന്നില്ല ഡോക്റ്റർ,ജീവന് തുല്യം സ്നേഹിച്ചവൾ കൈവിട്ടു പോവുമ്പോൾ സഹിക്കാൻ കഴിയാതെ മരണം വരിച്ചവരാണവർ, അതാണ് ഡോക്റ്ററെ സ്നേഹം,അവനാണ് രക്തസാക്ഷി,അല്ലാതെ വിടുവായത്തം വിടുന്ന നേതാക്കന്മാരുടെ ജല്പനം കേട്ടു സ്വന്തം കുടുംബത്തെ മറന്നു തോക്കിന്‌ മുന്നിൽ വിരിമാറു കാണിച്ചു കൊടുക്കുന്ന വിഡ്ഢികളല്ല രക്തസാക്ഷികൾ”

ഡോക്റ്റർ എഴുന്നേറ്റു നിന്നു കയ്യടിച്ചു.. നന്നായി സംസാരിക്കുന്നു നീ.. പ്രണയം പ്രണയം എന്നു പറയുകയല്ലാതെ നിന്റെ പ്രണയത്തെ കുറിച്ചു നീ ഒന്നും പറഞ്ഞില്ല””പറയാം ഡോക്റ്റർ അതൊരു വലിയ കഥയാണ്””എനിക്ക് സമയമുണ്ട്,പക്ഷെ എഴുതി എഫ് ബി യിലിട്ടാൽ ലൈക്ക്‌ കുറയും,നീളക്കൂടുതൽ കാരണം അധികമാരും വായിക്കില്ല, any way തുടങ്ങിക്കോളൂ.

“ഒരു ശരാശരിക്കും താഴെയുള്ള കുടുംബത്തിലെ അംഗമായിരുന്നു ഞാൻ.സാമ്പത്തിക പ്രശ്നം കാരണം പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.പല ജോലിയും നോക്കി.ഒടുവിൽ ബാംഗ്ലൂരിൽ നിന്നുംഹോൾസെയിൽ റേറ്റിൽ ചെരിപ്പെടുത്തു ഇവിടെ സപ്പ്‌ളൈ ചെയ്യാൻ തുടങ്ങി.മാസത്തിൽ രണ്ട് പ്രാവശ്യം ബാൻഗ്ലൂരിൽ പോവും.വഴിക്കടവ് ഗൂഡല്ലൂർ വഴിയുള്ള ksrtc ഡീലക്സിലാണ് യാത്ര ചെയ്യാറുള്ളത്.ദിവസത്തിന്റെ പകുതിയോളം എടുക്കുന്ന വിരസത നിറഞ്ഞ ആ യാത്രയെ ഞാൻ വെറുത്തിരുന്നു.

ഏപ്രിൽ 13!! മറക്കാൻ കഴിയാത്ത ആ ദിവസം.അന്നത്തെ യാത്രയിൽ എന്റെ സീറ്റിൽ അവളുണ്ടായിരുന്നു. ഒരു തവണയെ ഞാൻ നോക്കിയുള്ളൂ ..തരിച്ചിരുന്നു പോയി .അത്രക്ക് മനോഹരിയായിരുന്നു അവൾ.സിനിമയിലും സീരിയലിലും ഒക്കെ കണ്ടിട്ടുള്ള ഏതോ സെലിബ്രിറ്റി യെ പോലെ തോന്നി എനിക്ക്.ഇളം റോസ് നിറത്തിലുള്ള ചുരിദാറും വെള്ള ഷോളുമണിഞ് ഹെഡ്‌ഫോണിൽ പാട്ടും കേട്ടു വിൻഡോയിലേക്കു തലയും ചായ്ച്ചു കണ്ണടച്ചു ഇരിക്കുകയായിരുന്നവൾ. മുന്നോട്ടു നീങ്ങുന്ന ബസ്സിന്റെ വേഗതക്കനുസരിച്ചു പാതി തുറന്ന ജനാലയിലൂടെ വീശിയടിക്കുന്ന കാറ്റിൽ സ്‌ട്രൈട്ടൻ ചെയ്ത അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് പാറി വന്നപ്പോൾ മുടിയിൽ അവൾ തേച്ചു പിടിപ്പിച്ച ക്രീമിന്റെയും അവൾ പൂശിയ പെർഫ്യുമിന്റെയും ഗന്ധം എന്റെ മൂക്കിലേക്കു അടിച്ചു കയറി.

ഡോക്റ്റർ കുറച്ചു കൂടെ അവനടുത്തേക്ക് നീങ്ങിയിരുന്നു. “എന്നിട്ടു എങ്ങനെയാ നീയവളെ വളച്ചത്’

“പറയാം ഡോക്റ്റർ ,അവളെപോലെ സുന്ദരിയായ,എജ്യൂക്കേറ്റഡ് ആയ ഒരു പെണ്കുട്ടിയേയൊന്നും എനിക്ക് സ്വപ്നം പോലും കാണാൻ കഴിയില്ല ഡോക്റ്റർ.യാത്ര ഏകദേശം നാലു മണിക്കൂറോളം പിന്നിട്ടു.വഴിക്കടവ് കഴിഞ്ഞു ബസ്സ് ചുരം കയറാൻ തുടങ്ങി.അത്ര സമയം അവളുടെ അടുത്തിരുന്നിട്ടും അവൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല.ചുരം കയറുന്നതിനനുസരിച്ചു കാറ്റിന്റെ തണുപ്പും കൂടി കൂടി വന്നു.പെട്ടെന്നാണ് അവൾ വിൻഡോ വലിച്ചു തുറന്നതും ചർദ്ധിച്ചതും, അവളുടെ ടൈമിംഗ് തെറ്റിയത് കൊണ്ടായിരിക്കണം എന്റെ നെഞ്ചിലും ഷർട്ടിലുമെല്ലാം അവളുടെ ചർദ്ധിൽ തെറിച്ചു.പെണ്ണെത്ര സുന്ദരിയാണെങ്കിലും വാള് വെച്ചാൽ അമേധ്യം തന്നെയാണല്ലോ.അവളുടെ ചർദ്ധിലിന് അവൾ പൂശിയ പെർഫ്യുമിന്റെ മണമില്ലായിരുന്നു. അതു കൊണ്ടു തന്നെ മറ്റു യാത്രക്കാർ അറപ്പോടെ അവളിൽ നിന്നും മുഖം തിരിച്ചു.

കയ്യിലുണ്ടായിരുന്ന മിനറൽ വാട്ടർ ഞാനവൾക്കു നേരെ നീട്ടി.അതിൽ പകുതിയും അവൾ കുടിച്ചു. പിന്നെ ബാഗിൽ നിന്നും കർച്ചീഫ് എടുത്തു എന്റെ ഷർട്ട് അവൾ തുടച്ചു തന്നു. അപ്പോഴെല്ലാം പദ്യ പാരായണം പോലെ സോറി സോറി എന്നു പറഞ്ഞു കൊണ്ടിരുന്നു. എന്തോ വലിയ തെറ്റു ചെയ്തു എന്ന കുറ്റ ബോധം അവർക്കുണ്ടായിരുന്നു.സാരമില്ലെന്നു പറഞ്ഞു ഞാനവളെ ആശ്വസിപ്പിച്ചു.അവളുടെ മുഖത്തെ നിഷ്കളങ്കത എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു.

പിന്നീട് അവൾ സംസാരിച്ചു തുടങ്ങി അവളെ കുറിച്ച്. റിട്ടയേഡ് തഹസീല്ദാരായ അപ്പന്റെയും കോളേജ് പ്രൊഫസറായ അമ്മച്ചിയുടെയും പുന്നാര മകൾ, U K യിൽ സോഫ്റ്റ് വെയർ എൻജിനീയർ ആയ ചേട്ടന്റെ ഏക പെങ്ങൾ,കോടിക്കണക്കിനു രൂപയുടെ സമ്പാദ്യമുള്ള കുടുംബത്തിലെ ഇളയ കുട്ടിയായ കട്ടപ്പനക്കാരി.ബാൻഗ്ലൂറിലേ പ്രശസ്തമായ ഒരു കോളേജിൽ MBA ചെയ്യുന്നു.ഗുരുവായൂരിൽ വച്ചു നടന്ന കൂട്ടുകാരിയുടെ കല്യാണത്തിൽ പങ്കെടുത്തു ബാംഗ്ളൂരിലേക്കു മടങ്ങുന്ന വഴിയാണ് ഇതു..

അവളുടെ ബയോഡാറ്റ കേട്ടതോടെ കാറ്റു പോയ ബലൂണിനെ പോലെയായി ഞാൻ.എങ്കിലും ഡോക്റ്റർ പോലെ നന്നായി സംസാരിക്കാൻ എനിക്കറിയാമായിരുന്നു.അങ്ങനെ ചെരുപ്പ് വില്പനക്കാരനായ ഞാൻ പ്രശസ്ത പരസ്യ സംവിധായകനായി,ഇട്ടു മൂടാനുള്ള സ്വത്ത് ഉണ്ടായിട്ടും സ്വന്തം അദ്ധ്വാനത്തിൽ ജീവിക്കണം എന്നു പ്രതിജ്ഞ എടുത്ത മകനായി..കള്ളത്തരങ്ങൾ കൊണ്ടെന്റെ നാവു കൊട്ടാരം പണിതപ്പോൾ ഞാനുമൊരു പണക്കാരൻ ആണെന്ന് അവളെ വിശ്വസിപ്പിക്കാൻ എനിക്ക് കഴിഞ്ഞു.

ഡോക്റ്റർ ഒന്നു കൂടെ അവനരികിലേക്കു നീങ്ങിയിരുന്നു. “നീ മിടുക്കാനാടാ ..എന്നിട്ടു”

“8 മണിക്കൂർ നീണ്ട ആ യാത്ര അവസാനിക്കുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.അതി സുന്ദരിയായ ഒരു പെണ്ണ് കൂടെ ഉണ്ടായിട്ടും ബസ്സിലെ മുഴുവൻ ലൈറ്റുകൾ അണച്ചിട്ടും തണുപ്പിന്റെ ശക്തി കൂടിയിട്ടും ഒരു നോട്ടം കൊണ്ടു പോലും തെറ്റ് ചെയ്യാൻ മുതിരാത്ത എന്നോട് അവൾക്കു ഭയങ്കര ബഹുമാനം തോന്നി.”

ഇറങ്ങാൻ നേരം അവൾ നമ്പർ തന്നു,വീണ്ടും കാണണം എന്ന് പറഞ്ഞു ഷേക്ക് ഹാൻഡും. മണിക്കൂറുകളോളം ദിവസവും ഞങ്ങൾ ഫോൺ ചെയ്യും.സൈക്കിൾ ഓടിക്കുമ്പോൾ,കാറിലാണെന്നും, പുഴയിൽ കുളിക്കുമ്പോൾ സ്വിമ്മിങ് പൂളിൽ ആണെന്നും, റോഡ് സൈഡിൽ ചെരിപ്പു വിൽക്കുമ്പോൾ ഷൂട്ടിങ്ങിൽ ആണെന്നുമൊക്കെ പറഞ്ഞു ഞാനവളെ പറ്റിച്ചു കൊണ്ടേ ഇരുന്നു. ഒരു കള്ളം പറഞ്ഞ കാരണം അത് നിലനിർത്താൻ വീണ്ടും ഒരായിരം കള്ളങ്ങൾ എനിക്ക് പറയേണ്ടി വന്നു.

ദിവസങ്ങൾ കഴിയും തോറും ഞങ്ങൾ കൂടുതൽ കൂടുതൽ അടുത്തു വന്നു.. ഡോക്റ്ററെ പോലെ…

ഡോക്റ്റർ ഒന്നു ചിരിച്ചു കസേര പിറകിലേക്കിട്ടു.

അങ്ങനെ എന്റെ ഇഷ്ട്ടം ഞാനവളോട് പറയാൻ തീരുമാനിച്ചു.അന്നു പുഴയിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ഞാൻ നല്ല ഫോമിലായിരുന്നു. ഓപ്പണർ ആയി ഇറങ്ങിയ ഞാൻ മുഴുവൻ ഓവറും ഔട്ട് ആവാതെ ബാറ്റു ചെയ്തു ..കളിയും കുളിയും കഴിഞ്ഞു ഞാനവളെ ഫോണിൽ വിളിച്ചു.മനസ്സിൽ ടെൻഷൻ ആയിരുന്നു.ഇഷ്ടമാണെന്ന് പറഞ്ഞാൽ അവളെങ്ങനെ പ്രതികരിക്കും എന്ന ഭയം എനിക്കുണ്ടായിരുന്നു.

എന്റെ നമ്പർ കണ്ടാൽ ആദ്യ ബെല്ലിനെ ചാടി എടുക്കുന്ന അവൾ ഒത്തിരി നേരം വിളിച്ചിട്ടും ഫോൺ എടുത്തില്ല.പെട്ടെന്നാണ് ഒരു മെസ്സേജ് വന്നത്.അവളുടേതായിരുന്നു മെസ്സേജ് ..ഇനി മേലാൽ എന്നെ വിളിക്കരുത്. I hate you.

തകർന്നു പോയി ഡോക്റ്റർ ഞാൻ.

“എന്താണ് സംഭവിച്ചത്”

എനിക്കും അറിയില്ലായിരുന്നു എന്താണ് സംഭവിച്ചത് എന്നു.സംശയം തോന്നിയ ഞാൻ call log നോക്കിയപ്പോൾ അവളെനിക്കു 5.10 നു വിളിച്ചിട്ടുണ്ട്.കോൾ അറ്റൻഡ് ചെയ്തിട്ടുണ്ട്.12 മിനുട്ട് സംസാരിച്ചിട്ടുണ്ട്. ആ സമയത്തു ഞാൻ ബാറ്റു ചെയ്യുകയായിരുന്നു.മൊബൈലും പേഴ്‌സും പുഴക്കരയിൽ വച്ചിരിക്കുകയായിരുന്നു. ആരാണ കോൾ എടുത്തത്, എന്താണ് സംസാരിച്ചത്, ഒന്നുമറിയില്ല.

എന്റെ അനുവാദമില്ലാതെ എന്റെ ഫോണ് എടുക്കാൻ സ്വാതന്ത്ര്യം ഞാൻ നൽകിയ ഒരേ ഒരു സുഹൃത്തേ എനിക്കുള്ളൂ.അപ്പോൾ തന്നെ ഞാനവന്റെ വീട്ടിലേക്കു പോയി.വീട്ടിൽ നിന്നും വിളിച്ചിറക്കി അവന്റെ കുത്തിന് പിടിച്ചപ്പോൾ അവൻ സത്യം പറഞ്ഞു.

ഫോൺ അറ്റൻഡ് ചെയ്തത് അവനാണ്.ഞാൻ പുഴയിൽ ക്രിക്കറ്റ് കളിക്കുകയാണെന്നു അവൻ പറഞ്ഞപ്പോൾ അവൾക്കു സംശയം തോന്നി.കാരണം ഞാൻ ക്ലബ്ബിൽ പോയി ബില്ല്യാർഡ്‌സ് കളിക്കാറുണ്ട് എന്നാണ് പറയാറുള്ളത്.പുഴയിലെ ലോക്കൽസിന്റെ ഒപ്പമുള്ള ക്രിക്കറ്റ് കളി ഞാൻ മനപ്പൂർവം അവളിൽ നിന്നും മറച്ചിരുന്നു. ഞാൻ കാറിലാണോ വന്നിരിക്കുന്നത് എന്നു അവൾ ചോദിച്ചപ്പോൾ അവൻ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞത്രേ സൈക്കിൾ വാങ്ങാൻ കാശില്ലാത്ത അവനാണോ കാർ എന്ന്. ഒപ്പം റോഡ് സൈഡിൽ ചെരുപ്പ് വിൽക്കുന്നതും,വീട് ജപ്തിയിലുള്ള കാര്യമൊക്കെ അവൻ പറഞ്ഞു.ഇതിന്റെ സീരിയസ്നെസ് അവനറിയില്ലായിരുന്നു.

തകർന്നു പോയി ഡോക്റ്ററെ ഞാൻ..എന്റെ സ്വപ്നങ്ങൾ അത്രയും പാഴ്കിനാവായി മാറി.സഹിക്കാൻ കഴിഞ്ഞില്ല എനിക്ക്.

“ഓ അപ്പോൾ നീ മരിക്കണം എന്നു പറയുന്നത് ഈ പ്രേമം പൊളിഞ്ഞിട്ടാണല്ലേ”

അല്ല ഡോക്റ്റർ കഥ പകുതി ആയിട്ടെ ഉള്ളൂ..അപ്പോൾ തന്നെ ഞാൻ ബ്ളാക്കിന്നു മദ്യം വിൽക്കുന്ന ചേട്ടനെ വിളിച്ചു വരുത്തി ഒരു ഫുൾ ബോട്ടിൽ കട്ട റം വാങ്ങി.വെള്ളം കൂടെ ചേർക്കാതെ കുടി തുടങ്ങി.

അങ്ങനെ അവൾക്കു ഞാൻ ഒരു മെസ്സേജ് അയച്ചു .ഒരേ ഒരു തവണ എന്റെ കോൾ എടുക്കാമോ എന്ന്‌.അപ്പോൾ അവൾ തിരിച്ചു വിളിച്ചു. ഇനി എന്തു കള്ളത്തരം പറയാനാ നീ വിളിക്കുന്നത് എന്നു ചോദിച്ചു. പൊട്ടിക്കരഞ്ഞു ഞാൻ…പറയാൻ വാക്കുകളില്ലായിരുന്നു.എങ്കിലും പറയേണ്ടത് അത്യാവശ്യമായിരുന്നു .”മഞ്ചൂ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടപ്പെട്ടു പോയി.ഒരു നിയോഗം പോലെ നീയെന്റെ സുഹൃത്തായി.പക്ഷെ നീ നിന്റെ ബാക്ക്ഗ്രൗണ്ട് പറഞ്ഞപ്പോൾ ഞാൻ പേടിച്ചു പോയി.നിന്നെ പോലെ സുന്ദരിയായ പണക്കാരിയായ ഒരു പെണ്കുട്ടിയെ സ്വപ്നം കാണാനുള്ള യോഗ്യത പോലും പ്ലാറ്റ്ഫോമിൽ ചെരിപ്പു വിറ്റു ജീവിക്കുന്ന എനിക്കില്ല.നീ പൂശിയ പെർഫ്യൂം വാങ്ങിത്തരൻ പോലും ഞാൻ മൂന്നു നാലു ദിവസം ജോലി ചെയ്യേണ്ടി വരും.നിന്നെ പറ്റിക്കാനോ ചതിക്കാനോ വേണ്ടി അല്ല ഞാൻ കള്ളം പറഞ്ഞതു.ഞാൻ ഒരു ലോക്കൽ ആണെന്നറിഞ്ഞാൽ എന്നോടുള്ള ബന്ധം നീ ഒഴിവാക്കുമോ എന്നു പേടിച്ചിട്ടാണ്..ഞാനൊരു ദരിദ്ര നാരായണൻ ആണെന്നറിഞ്ഞാൽ കാശുള്ള നീയെന്നെ പ്രണയിക്കാൻ ഇതു സിനിമയൊന്നുമല്ലല്ലോ ..ഞാൻ കള്ളം പറഞ്ഞതത്രയും നിന്നെ കിട്ടാൻ വേണ്ടിയാണ്..നിന്റെ സ്നേഹത്തിനു വേണ്ടിയാണ്..അത്രക്ക്..അത്രക്ക്.. നിന്നെ സ്നേഹിക്കുന്നുണ്ട് ഞാൻ..ഞാനൊരു പാവമാണ് മഞ്ചൂ.നിനക്കു ഫോണ് ചെയ്യാൻ വേണ്ടി റീചാർജ് ചെയ്യാൻ പോലും മറ്റുള്ളവരുടെ മുന്നിൽ ഇരക്കേണ്ടി വരുന്ന കയ്യിൽ കാശില്ലാത്ത തെണ്ടി…

പൊട്ടിക്കരഞ്ഞു പോയി ഡോക്റ്ററെ ഞാൻ..

കർച്ചീഫ് എടുത്തു മുഖം തുടച്ചു ഡോക്റ്റർ പറഞ്ഞു. “ഞാനും”.. എന്നിട്ട് അവൾ എന്തു പറഞ്ഞു.

“I love you എന്ന്‌.. എന്റെ സംസാരത്തിലെ കണ്ണീരിലെ ആത്മാർത്ഥത അവൾക്കിഷ്ടപ്പെട്ടു. ഷാ അന്നത്തെ ആ യാത്രയിൽ വച്ചു തന്നെ എനിക്ക് നിന്നെ ഇഷ്ടപ്പെട്ടിരുന്നു.അതു നീ വല്യ പരസ്യ സംവിധായകൻ ആണെന്ന് പറഞ്ഞതു കൊണ്ടോ..നിന്റെ വീട്ടിൽ ഒരു പാട് സ്വത്തു ഉണ്ടായത് കൊണ്ടോ അല്ല.നിന്റെ ക്യാരക്റ്റർ അതാണെനിക്കിഷ്ട്ടായത്.നീയെന്താ വിചാരിച്ചത്.ഒരു പാട് പണമുണ്ടായാൽ പെണ്കുട്ടികൾ പെട്ടെന്ന് വളയുമെന്നോ..അങ്ങനെയാണെങ്കിൽ ഈ ബാംഗ്ലൂരിൽ ഒരു പാട് പണക്കാരുണ്ട,നിന്നെക്കാൾ സൗന്ദര്യം ഉള്ളവരുണ്ടു.ദിവസം മൂന്നും നാലും പേർ വീതം പിറകെ നടക്കുന്നുമുണ്ട്.എന്നിട്ടും അവരൊടുന്നും തോന്നാത്ത ഇഷ്ട്ടം നിന്നോട് തോന്നണം എന്നുണ്ടെങ്കിൽ അതു നിന്റെ കയ്യിലെ കാശു കണ്ടിട്ടല്ല. നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാണ് ഷാ..അതു പോലും മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ നിനക്കു.കഷ്ട്ടം.

ഡോക്റ്റർ പുറത്തു പെഷ്യൻറ്‌സ് വെയ്റ്റ് ചെയ്യുന്നു.

സിസ്റ്റർ op ക്ളോസ് ചെയ്തോളൂ അവരോടു നാളെ വരാൻ പറയൂ.

സിസ്റ്റർ വാതിലടച്ചു പോയി.

“നിനക്കു എന്താ കുടിക്കാൻ വേണ്ടത് ചായയോ കാപ്പിയോ”

ഡോക്റ്റർ എനിക്കിത്തിരി വിഷം വാങ്ങിത്തരാമോ?

“ഈ കഥ മുഴുവനാക്കാതെ നിന്നെ ഞാൻ മരിക്കാൻ സമ്മതിക്കില്ല.ബാക്കി പറ”

എന്തു പറയാൻ ഡോക്റ്ററെ.. അങ്ങനെ ഒരു ക്രിസ്തുമസ് ദിവസം അവളെന്നെ ബാംഗ്ളൂരിലേക്കു വിളിച്ചു.അവളും കൂട്ടുകാരികളും കൂടി ഒരു വീട് വാടകക്കെടുത്തു അവിടെ താമസിച്ചു വരുകയായിരുന്നു.ക്രിസ്തുമസ് വെക്കേഷന് കൂട്ടുകാരികൾ എല്ലാം നാട്ടിൽ പോയി.അവളെനിക്കു വേണ്ടി കാത്തിരുന്നു.അവളോട്‌ കൂടെയുള്ള ആ പത്തു ദിവസങ്ങൾ എന്റെ മുപ്പതു വർഷം നീണ്ട ജീവിതത്തിലെ അമൂല്യമായ ദിനങ്ങൾ.ഞാനൊരു പ്രാന്തനായി മാറിയാൽ പോലും ആ ദിവസങ്ങൾ എനിക്ക് മറക്കാൻ കഴിയില്ല.

Did you sex with her? ഡോക്റ്റർ കസേര വലിച്ചിട്ടു ഒന്നു കൂടെ അടുത്തേക്കിരുന്നു.

ഉം.അവളെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് അടുത്തു കിടക്കുമ്പോൾ കൈ വെക്കാതിരിക്കാൻ ഞാൻ മാലാഖയൊന്നുമല്ലല്ലോ മനുഷ്യനല്ലേ..പക്ഷെ അത് ഡോക്റ്റർ കരുതുന്ന അത്ര എളുപ്പമായിരുന്നില്ല.

“അല്ലെങ്കിലും ആദ്യമൊന്നും അത്ര എളുപ്പമാവില്ല.ഡോക്റ്റർ ഒരു കള്ളച്ചിരി ചിരിച്ചു.

“ആദ്യത്തെ ദിവസം അവൾ താഴെയും ഞാൻ ബെഡിലുമാണ് കിടന്നത്.രാത്രിയായപ്പോൾ ഞാൻ പതിയെ താഴേക്കിറങ്ങി അവളെ കെട്ടിപ്പിടിച്ചു..

ഡോക്റ്റർ ഒരു മെഡിക്കൽ റപ്പ് കാണാൻ വന്നിരിക്കുന്നു. നഴ്സ് വാതിൽ തുറന്നു പറഞ്ഞു.
“ഹോ അവനോടു പോയി തൂങ്ങി ചാവാൻ പറ. ഒരു മെഡിക്കൽ റപ്പ്’

ശരി ഡോക്റ്റർ നഴ്സ് വാതിലടച്ചു. “നീ പറ’

അവളെന്റെ കൈ എടുത്തു മാറ്റി..ഷാ നാളെ മതി..നാളെ നമുക്കൊരു സ്ഥലം വരെ പോണം.

“എങ്ങോട്ടാ പോയത്”

ജനതാ ബസാറിൽ ഉള്ള ഒരു പഴയ ക്രിസ്ത്യൻ പള്ളി.അതിനുള്ളിലെ യേശുവിന്റെ ക്രൂശിത രൂപത്തിന് മുന്നില് വച്ചു അവളെനിക്കു ഒരു സമ്മാനം തന്നു.തുറന്നു നോക്കിയപ്പോൾ ഒരു സ്വർണ്ണചെയിൻ ആയിരുന്നു.അവളുടെ കഴുത്തിൽ കെട്ടാൻ പറഞ്ഞപ്പോൾ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.കാരണം എനിക്കവളെ അത്രക്ക് ഇഷ്ടമായിരുന്നു.അങ്ങനെ ആ പള്ളിയിൽ വച്ചു മുസ്ലിമായ ഞാൻ ക്രിസ്ത്യാനിയായ അവളുടെ കഴുത്തിൽ മിന്നു ചാർത്തി.ഒരു മോതിരം അവളെന്റെ കയ്യിലുമണിഞ്ഞു.

പിന്നീടുള്ള ഒമ്പതു ദിവസവും ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിച്ചു.അവളെനിക്കു ഭക്ഷണം ഉണ്ടാക്കി തന്നു,വസ്ത്രങ്ങൾ അലക്കി തന്നു,അവളുടെ ചുമലിലേക്കു ചാരി നിർത്തി കുട്ടികളെ പോലെ കയ്യിലെയും കാലിലെയും നഖം വെട്ടി തന്നു..ആ ദിവസങ്ങളത്രയും അവളെന്റെ ഭാര്യയായിരുന്നു ഡോക്റ്റർ..പറഞ്ഞു മുഴുവിക്കാൻ കഴിയാതെ സങ്കടം കൊണ്ടവൻ പൊട്ടിക്കരഞ്ഞു.

“ഏയ് കരയാതെ പറയൂ പിന്നീടെന്ത് സംഭവിച്ചു.”

വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങൾക്ക് ഒന്നാവാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു.അങ്ങനെ അവളുടെയും എന്റെയും കൂട്ടുകാരികളുടെ സഹായത്തോടെ ഞങ്ങൾ രെജിസ്റ്റർ മാരേജ് ചെയ്യാൻ തീരുമാനിച്ചു.വീട്ടിലുള്ള അവളുടെ സ്വർണ്ണവും ബാക്കി അവശ്യ സാധനങ്ങളും എടുക്കാൻ അവൾ നാട്ടിലേക്ക് പോയി..

പക്ഷെ വിവാഹം രെജിസ്റ്റർ ചെയ്യാൻ നിന്ന ദിവസം അവൾ വന്നില്ല.ഫോണ് സ്വിച്ച് ഓഫുമായിരുന്നു.

“അവൾ ചതിച്ചു അല്ലെ.. അതു കൊണ്ടാണോ നീ മരിക്കാൻ തീരുമാനിച്ചത്?’

അല്ല ഡോക്റ്റർ.രണ്ടാഴ്ച കഴിഞ്ഞു അവൾ വിളിച്ചു .വീട്ടിൽ വച്ചു അവളുടെ ഫോണിലെ മെസ്സേജുകളും ഞങ്ങളുടെ ഫോട്ടോയും അവളുടെ അച്ഛൻ കണ്ടു.അവളെ വീട്ടു തടങ്കലിൽ ആക്കിയിരിക്കുകയായിരുന്നു.എനിക്കെതിരെ കള്ള കേസുണ്ടാക്കാനും ശ്രമം നടത്തുന്നുണ്ടത്രേ.. ഒരു അവസരം കിട്ടിയപ്പോൾ അവൾ വീട് വിട്ടിറങ്ങിയതായിരുന്നു.പക്ഷെ അവൾ അവസാനം പറഞ്ഞതു കേട്ടു ഞാൻ ഞെട്ടി ഡോക്റ്ററെ…എന്റെ കുഞ്ഞു അവളുടെ വയറ്റിൽ വളരുന്നുണ്ടെന്നു.അവളപ്പോൾ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ ഞാനവളെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുമായിരുന്നു.എന്റെ കുഞ്ഞ്.. എന്റെ..കുഞ്ഞാ.. ഡോക്റ്ററെ അവളുടെ വയറ്റിൽ..ചിരിക്കണോ കരയണോ എന്ന്‌ എനിക്കറിയില്ലായിരുന്നുഈ ലോകത്തെ ഏറ്റവും വലിയ സന്തോഷവാൻ ആ സമയത്തു ഞാനായിരിക്കും ഡോക്റ്റർ.
.ഞാൻ അടുത്ത ബസ്സിൽ തന്നെ കയറി അവളെ കാണാൻ..
ആണ്‌കുഞ്ഞു ആവുമോ അതോ അവളെ പോലെ പെണ്കുഞ് ആവുമോ..ബസ്സിലിരുന്നു ഒരു പ്രാന്തനെ പോലെ ഞാനൊറ്റക്ക് ഓരോന്നോർത്തു ചിരിക്കുകയായിരുന്നു.പക്ഷെ ആ ചിരിക്കു അധികം ആയുസ്സു ഉണ്ടായിരുന്നില്ലെന്ന് മാത്രം.

കോൾ ട്രെസ് ചെയ്തു വന്ന പൊലീസുകാർ അവളെ പൊക്കി.ഒരു IPS കാരൻ അവളുടെ കുടുംബത്തിൽ തന്നെ ഉണ്ടായത് കൊണ്ടു കാര്യങ്ങൾ എളുപ്പമായിരുന്നു.എന്റെ കുഞ്ഞിനെ ചുമക്കുന്ന അവളുടെ മുഖം എനിക്കൊന്നു കാണാൻ കഴിഞ്ഞില്ല ഡോക്റ്ററെ…

എന്നെയും പോലീസ് പിടിച്ചു.എന്തൊക്കെ കേസുകളാണ് ചാർജ് ചെയ്തത് എനിക്കറിയില്ലായിരുന്നു.14 ദിവസത്തെ റിമാൻഡ്..അന്നാ ജഡ്ജിയോട് ഞാൻ കരഞ്ഞു പറഞ്ഞതാ അവളുടെ മുഖം ഒന്നു കണ്ടിട്ടു എന്നെ തൂക്കിക്കൊന്നാലും കുഴപ്പമില്ലെന്നു.ആരു കേൾക്കാൻ..

സബ് ജയിലിൽ ക്രൂരമായ പീഡനമായിരുന്നു എന്നെ കാത്തിരുന്നത്..ലോക്കപ്പിനുള്ളിലെ തറയിൽ കുരുമുളക് പൊടി വിതറും. എന്നിട്ടു മുട്ടിൻ കാലിനു ലാത്തി കൊണ്ടടിച്ചു നിലത്തു വീഴിക്കും..നിലത്തു വീണ എന്റെ കവിളിൽ ബൂട്സിട്ടമർത്തുമ്പോൾ തുറന്നു പിടിച്ച വായിലേക്കും മൂക്കിലേക്കും കുരുമുളക് പൊടി കയറും

എന്നെ കൊല്ലാക്കൊല ചെയ്യുകയായിരുന്നവർ.ഓരോ അടി വീഴുമ്പോഴും ഞാൻ മഞ്ചൂ എന്നു അലറി വിളിച്ചു.മനസ്സിൽ അവളുടെ മുഖം മാത്രമായിരുന്നു.ഞങ്ങൾക്ക് പിറക്കാൻ പോവുന്ന കുഞ്ഞിന്റെയും.14 ദിവസവും അവരെന്നെ ക്രൂരമായി മർദ്ധിച്ചു.. അവളെ മറക്കാൻ പറഞ്ഞു..എന്നെ കൊന്നാലും എനിക്കവളെ മറക്കാൻ കഴിയില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു.പോലീസുകാരുടെ പല ലാത്തിയും അവളോടുള്ള എന്റെ സ്നേഹത്തിനു മുന്നിൽ മുറിഞ്ഞു പോയി.ഒരു പോലീസുകാരൻ എന്നോട് ചോദിച്ചു . എന്തിനാടാ ഇങ്ങനെ അടിവാങ്ങി ചാവുന്നെ അവളെ മറന്നൂടെന്നു.. ചുണ്ടു പൊട്ടി തടിച്ചു വീർത്തത് കാരണം സംസാരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു.എങ്കിലും ഞാൻ പറഞ്ഞു.നിങ്ങൾ ഇനിയും തച്ചാൽ ഞാൻ മരിക്കും.മരിക്കുന്നത് ഞാനാണ്..അവളോടുള്ള സ്നേഹമല്ല.. മഞ്ജു എന്റെ പെണ്ണാ.. എന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന പെണ്ണ്..എന്റെ ശരീരത്തിൽ ഒരിഞ്ച് ജീവൻ ബാക്കിയുണ്ടെങ്കിൽ അവളെന്റെ ഭാര്യയായി ജീവിക്കും..അടിച്ചടിച്ചു അവരുടെ കൈ കുഴഞ്ഞു,വടി മുറിഞ്ഞു,ശരീരത്തിൽ നിന്നും രക്തം ചാലിട്ടൊഴുകി..എന്റെ മഞ്ജുവിന് വേണ്ടി ഞാനെല്ലാ പീഡനവും ഏറ്റു വാങ്ങി.

“എന്നിട്ട്”

പോയി ഡോക്റ്ററെ അവൾ പോയി..അബോർഷൻ ചെയ്യാൻ അവൾ സമ്മതിക്കാത്തത് കാരണം ഭക്ഷണത്തിൽ മെഡിസിൻ കലക്കിക്കൊടുത്തു അവർ എന്റെ കുഞ്ഞിനെ കൊന്നു ഡോക്റ്ററെ..ആ പാവം എന്തു തെറ്റാണ് ഡോക്റ്ററെ ചെയ്തത്..എന്റെ കുഞ്ഞിനെ അവർ കൊന്നു .. ഞാൻ ജയിലിൽ ആയതിന്റെയും കുഞ്ഞു പോയതിന്റെയും സങ്കടം സഹിക്കാൻ കഴിയാതെ അവൾ വെയിൻ കട്ട് ചെയ്തു ആത്മഹത്യ ചെയ്തു..അല്ല അവളുടെ വീട്ടുകാർ അവളെ കൊന്നു…ന്റെ മഞ്ചൂനെ അവസാനായിട്ടു ഒന്നു കാണാൻ…പോലും..പറ്റിയില്ല ഡോക്റ്ററെ..അവൾ മരിച്ചു കിടക്കുമ്പോഴും അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ മിന്ന് ഉണ്ടായിരുന്നു.. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു.ഞാൻ..അവൾ..മക്കൾ..ചെറിയ വാടക വീട് സന്തോഷം നിറഞ്ഞ ജീവിതം..എല്ലാം..എല്ലാം..തകർത്തു കളഞ്ഞില്ലേ…

ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അവൾ മരിക്കണം എന്നുണ്ടെങ്കിൽ അവൾ..എത്ര..മാത്രം അനുഭവിച്ചിരിക്കണം.. അവളാ ഞരമ്പ് കട്ട് ചെയ്യുന്നതിന്മുമ്പ് എത്ര തവണ എന്റെ പേര് ചൊല്ലി വിളിച്ചിട്ടുണ്ടാവും,ഇച്ചിരി ചർദിൽ ദേഹത്തു തെറിച്ചതിനു നൂറു തവണ മാപ്പു പറഞ്ഞ അവൾ എത്ര തവണ മരിക്കുന്നതിന് മുമ്പ് എന്നോട് മാപ്പു പറഞ്ഞിട്ടുണ്ടാവും.രക്തം വാർന്നു മരണത്തോട് അടുക്കുമ്പോഴെല്ലാം അവൾ ചിന്തിച്ചിട്ടുണ്ടാവില്ലേ ഡോക്റ്റർ അവൾക്കിനി എന്നെ കാണാൻ കഴിയില്ലെന്നും,എന്റെ കൂടെ ജീവിക്കാൻ കഴിയില്ലെന്നും..അവന്റെ കണ്ണിൽ നിന്നും കണ്ണു നീര് തുള്ളികൾ ഒലിച്ചിറങ്ങി.

നമ്മുടെ നാട്ടിൽ കള്ളനാവാം,കൊലപാതകിയാവാം,വേണമെങ്കിൽ തീവ്രവാദിയുമാവാം..പിന്തുണക്കാൻ ആളുണ്ടാവും പക്ഷെ കാമുകനാവരുത്…അതാണ് നമ്മുടെ മത നിരപേക്ഷ ഇന്ത്യ അല്ലെ ഡോക്റ്ററെ…

ഡോക്റ്ററുടെ കണ്ണുകൾ നിറഞ്ഞൊലിക്കുകയായിരുന്നു.

എന്റെ കഥ കേട്ട് ഡോക്റ്റർക്കു കണ്ണുനീർ വന്നെങ്കിൽ അതു അനുഭവിച്ച ഞാൻ എത്ര കണ്ണു നീര് ഒഴുക്കിയിരിക്കും..ഇനി പറ ഡോക്റ്ററെ ഞാൻ ഇനിയും ജീവിച്ചിരിക്കണോ..

വേണം..നീയൊരു പ്രതിരൂപമാണ് പരിശുദ്ധ പ്രണയത്തിന്റെ പ്രതിരൂപം.പ്രണയം എന്ന വാക്കിനെ വ്യഭിച്ചരിച്ചു തങ്ങളുടെ ആവശ്യപൂർത്തീകരണത്തിന് വേണ്ടി മാത്രം സ്നേഹം ഒരു കരുവാക്കുന്നവർക്കിടയിൽ നീ തലയിയർത്തിപ്പിടിച്ചു ജീവിക്കണം..നീ മരിക്കേണ്ടവനല്ല..ജീവിക്കേണ്ടവനാണ്..ജീവിച്ചിരിക്കുന്ന പലർക്കും നീയൊരു പാഠമാണ്..അനശ്വരമായ പ്രണയം കൊത്തിവച്ചിട്ടുള്ളത് താജ്‌മഹളിലെ മാർബിളിലല്ല..നിന്നെ പോലുള്ളവരുടെ ഹൃദയത്തിലാണ്.ഒരു ദിവസം പരിചയപ്പെട്ട്, പിറ്റേ ദിവസം ഫോൺ ചെയ്തു മൂന്നാം ദിവസം “ആവശ്യവും കഴിഞ്ഞു” യൂസ് ആൻഡ് ത്രോ പ്രണയം ആഘോഷിക്കുന്നവർക്കിടയിൽ വ്യത്യസ്‌ഥനാണ് നീ.ചികിത്സ വേണ്ടത് നിനക്കല്ല, ജാതിയും,മതവും,സാമ്പത്തികവും,നോക്കി ജനങ്ങളെ വേർതിരിക്കുന്ന ഹൃദയ ശൂന്യരായ ഇവിടത്തെ സമൂഹത്തിനാണ്.ന്യൂനപക്ഷമെന്നും,BPL എന്നും,obc പട്ടിക ജാതി തുടങ്ങിയ ഓമനപ്പേരിട്ടു മനുഷ്യരെ തരം തിരിക്കുന്ന ഇവിടത്തെ ഭരണ കർത്താക്കൾക്കാണ്.. നീ പോ..മരിക്കാനല്ല. ജീവിക്കാൻ..

അവൻ ഡോക്റ്ററെ ഒന്നു നോക്കി ..പിന്നെ വാതിൽ തുറന്നു പതിയെ നടന്നകന്നു.

വാതിൽ തുറന്നു അവൻ നടന്നുകലുന്നതും നോക്കി ഡോക്റ്റർ നേടുവീർപ്പെട്ടു.

രചന : ഷാഹുൽ മലയിൽ

0 comments:

Post a Comment

Popular Posts

Powered by Blogger.

Search This Blog

Post Top Ad

Responsive Ads Here

Archive

Post Bottom Ad

Responsive Ads Here

Author Details

Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.

Featured

About me

Contact Form

Name

Email *

Message *

Sponsor

AD BANNER

Recent News

Popular

About Me

authorHello, my name is Jack Sparrow. I'm a 50 year old self-employed Pirate from the Caribbean.
Learn More →

Technology

Recent

Connect With us

Comments

Facebook

Advertise

test banner